മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഗവർണർക്ക് രാജി കത്ത് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി. മന്ത്രിമാർക്കും എംഎൽഎമാർക്കും ഒപ്പമാണ് ബിരേൻ സിംഗ് രാജ്ഭവനിൽ എത്തിയത്. ബിരേൻ സിങിന് എതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു.
മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് അഭിമാനകരമായി കാണുന്നു എന്ന് ബിരേൻ സിങ്ങിന്റെ രാജി കത്തിൽ പറയുന്നു. ഓരോ മണിപ്പൂരിയുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി സമയബന്ധിതമായ നടപടികൾ, ഇടപെടലുകൾ, വികസന പ്രവർത്തനങ്ങൾ, നടത്തിയതിൽ കേന്ദ്രസർക്കാരിനോട് കടപ്പാടുണ്ടെന്നും രാജികത്തിൽ പറയുന്നു.
നാളെ മണിപ്പൂർ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ബിരേൻ സിങ്ങിന്റെ രാജി. സർക്കാറിനെതിരെ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാധ്യതയുണ്ടായിരുന്നു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും എൻ ബിരേൻ സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്നും മണിപ്പൂർ ബിജെപിയിലും ആവശ്യമുയർന്നിരുന്നു.