ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ നെടും തൂണുകൾ വീണപ്പോൾ കല്‍ക്കാജി മണ്ഡലത്തിലെ മുഖ്യമന്ത്രി അതിഷിയുടെ വിജയം പാർട്ടിക്ക് നേരിയ ആശ്വാസമാണ് ഉണ്ടാക്കിയത്. ബിജെപിയുടെ രമേഷ് ബിദുരിയെ തോൽപ്പിച്ചുകൊണ്ടായിരുന്നു അതിഷിയുടെ വിജയം.എഎപിയും കോൺഗ്രസും, ബിജെപിയും തമ്മിൽ കടുത്ത മത്സരം നടന്ന മണ്ഡലമാണ് കൽക്കാജി. വോട്ടെണ്ണൽ തുടങ്ങി അവസാനം വരെ അതിഷി പിന്നിലായിരുന്നു. എഎപിക്കും കോൺഗ്രസിനും മണ്ഡലത്തിൽ വനിതാ സ്ഥാനാർഥികളായിരുന്നു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കൽക്കാജിയിൽ ആം ആദ്മിക്കായിരുന്നു ജയം. 2020 ലെ തെരഞ്ഞെടുപ്പിൽ അതിഷി ഈ സീറ്റിലേക്ക് മത്സരിക്കുകയും ബിജെപിയുടെ ധരംബീർ സിങ്ങിനെ 11,393 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
ഡൽഹിയിൽ വൻ ഭൂരിപക്ഷത്തിൽ അരവിന്ദ് കെജ്രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും ഡൽഹിയിലേത് സാധാരണ തെരഞ്ഞെടുപ്പല്ലെന്നും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നുമായിരുന്നു അതിഷി വോട്ടെണ്ണലിന് മുൻപ് പ്രതികരിച്ചിരുന്നത്.