ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നം സംബന്ധിച്ച് തിരുവനന്തപുരം നഗരസഭ ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിച്ചതായി നഗരസഭാ ഭരണസമിതി ഹൈക്കോടതിയെ അറിയിച്ചു.
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ രാത്രി സ്ക്വാഡ് പ്രവർത്തനം തുടങ്ങി. ജൂലൈ 18 മുതൽ ജൂലൈ 23 വരെ 12 കേസുകളാണ് രേഖപ്പെടുത്തിയത്. 1.42 ലക്ഷം രൂപ പിഴ ചുമത്തി. 65 പേർക്ക് അറിയിപ്പ് നൽകി. തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ ഒരു സ്ഥാപനം അടച്ചുപൂട്ടി. മറ്റൊരു സ്ഥാപനത്തിനെതിരെ പ്രൊസിക്യൂഷന് നടപടി തുടങ്ങിയെന്നും നഗരസഭയുടെ റിപ്പോര്‍ട്ടിലുണ്ട്. നഗരസഭാ സെക്രട്ടറിയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്.