തിരുവനന്തപുരം: പതിവ് തെറ്റിച്ച് മുഖ്യമന്ത്രിക്കും പാർട്ടി ഉന്നത നേതാക്കൾക്കുമെതിരെ തുടർച്ചയായ വിമർശനങ്ങളുടെ വേദിയായി സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി മാറി. മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനും, സ്പീക്കർ എം ഷംസീറിനും പാർട്ടി നേതാക്കൾക്കുമെതിരെ ജില്ലാ നേതാവ് കരമന ഹരിയാണ് വിമർശനങ്ങൾക്ക് വഴി തുറന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് സർക്കാരിനും സിപിഎം നേതാക്കൾക്കെതിരെ വ്യാപക വിമർശനം ഉണ്ടായത്. തലസ്ഥാനത്തെ ഒരു വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് ആരോപിച്ച്
കരമന ഹരിതന്നെ രംഗത്തുവന്നു. വെറുതെ ആരോപണം ഉന്നയിക്കാതെ മുതലാളിയുടെ പേര് പറയണമെന്ന് എം.സ്വരാജ് കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടതോടെ ഹരി നിശബ്ദനായി. ഇതോടെ നേതൃത്വം ഹരിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
സ്പീക്കർ എ എൻ ഷംസീറിനെതിരെയും രൂക്ഷവിമർശനമുണ്ടായി. തലസ്ഥാനത്തെ ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ വ്യവസായിയുമായി ഷംസീറിന് ബിസിനസ് ബന്ധമുണ്ടെന്ന് കരമന ഹരിയടക്കമുള്ള നേതാക്കൾ ആരോപിച്ചു. ഈ മുതലാളിയുടെ വീട്ടിലേക്ക് പാർട്ടിയുടെ ഒരാവശ്യത്തിനായി പോലും കടന്നുകയറാൻ കഴിയില്ല. അങ്ങനെയുള്ളവരുടെയടുത്ത് എന്ത് ബന്ധമാണ് ഷംസീറിന് ഉള്ളതെന്നും നേതാക്കൾ ചോദിച്ചു.
യോഗത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയും അംഗങ്ങളും തമ്മിലും തർക്കമുണ്ടായി. പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ലെന്ന വിമർശനത്തിന് ജില്ലാ സെക്രട്ടറി നൽകിയ മറുപടിയാണ് അംഗങ്ങളെ പ്രകോപിതരാക്കിയത്. വിമർശനത്തെ പ്രീണനമെന്ന് തെറ്റിദ്ധരിച്ച് സെക്രട്ടറി നൽകിയ മറുപടി തിരുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. മിനുട്സ് പരിശോധിച്ച ശേഷം സെക്രട്ടറി തിരുത്തണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം. സ്വരാജ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രശ്നത്തിന് പരിഹാരമായത്.
പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനും എതിരെ ശക്തമായ പ്രതിഷേധ സ്വരങ്ങളാണ് ഉയർന്ന കേൾക്കുന്നത്. ഇതിന് പുറമെയാണ് സിപിഐ ജില്ലാ കമ്മിറ്റികളും മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്. ഏറ്റവും ഒടുവിലായി ഞായറാഴ്ച കുമളിയിൽ നടന്ന എഐവൈഎഫ് സംസ്ഥാന ശില്പശാലയിൽ പോലും മുഖ്യമന്ത്രിക്കെതിരെയും പ്രവർത്തനശൈലിക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു.